Monday, April 7, 2008

ബന്ധനങ്ങളല്ലാത്ത ബന്ധങ്ങള്‍ (ഭാഗം 1)

'അവന്‍' ഐ.ടി. പാര്‍ക്കിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ പുതുതായി ലഭിച്ച ജോലിയില്‍ പ്രവേശിക്കാന്‍ ആ പട്ടണത്തില്‍ വന്നിറങ്ങി. അവന്‌ സുഹൃത്തുക്കളും മറ്റും ധാരാളമുണ്ടായിരുന്ന സ്ഥലമായതിനാല്‍ താമസിക്കാന്‍ ഒരു വീട്‌ സുഹൃത്തുക്കളോടൊപ്പം ശരിയാക്കിയെടുക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല.

'അവന്‍' വളരെ ജിജ്ഞാസയും ആത്മവിശ്വാസവുമായി ആ കമ്പനിയില്‍ ജോയിന്‍ ചെയ്യാനായി റിസപ്ഷന്‍ സോഫയില്‍ ഇരിയ്ക്കുന്നു.


'അവള്‍' തന്റെ ആദ്യജോലിയില്‍ പ്രവേശിക്കാനായി ആ കമ്പനിയിലേയ്ക്ക്‌ വളരെ പരിഭ്രമത്തോടെ അപ്പച്ചന്റെ കൂടെ കടന്നു വന്നു. സ്വതസിദ്ധമായ ആവറേജ്‌ സൗന്ദര്യത്തെ നല്ല വസ്ത്രധാരണം കൊണ്ട്‌ പൊലിപ്പിച്ചതിനാല്‍ ഏതൊരാള്‍ക്കും ആകര്‍ഷണം തോന്നാവുന്ന കുട്ടി.

അല്‍പ സമയം ആ റിസപ്ഷനിലെ സോഫയില്‍ ഇരുന്ന് കഴിഞ്ഞപ്പോള്‍ അവര്‍ അവിടെ വച്ച്‌ തന്നെ പരിചയപ്പെട്ടു. തന്റെ എക്സ്പീരിയന്‍സും മറ്റും പറഞ്ഞ്‌ അവന്‍ അവളെ തന്റെ 'പുലിത്തരം' ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പഠിച്ച സ്ഥലങ്ങളും നാടും മറ്റും പരസ്പരം പരിചയപ്പെടുത്തുന്നതില്‍ അപ്പച്ചനും നല്ല പങ്ക്‌ വചിച്ചു.

മകള്‍ ഇവിടെ പുതിയതാണെന്നും വേണ്ട സഹായം ചെയ്തുകൊടുക്കണമെന്നും അപ്പച്ചന്‍ അവനോട്‌ സൂചിപ്പിച്ചപ്പോള്‍ വല്ല്യ സന്തോഷത്തോടെ അവന്‍ സമ്മതിച്ചു.

പുതിയ കമ്പനിയില്‍ അവള്‍ക്കും അവനും സുഹൃത്തുക്കളെ കിട്ടി. എങ്കിലും പല കാര്യങ്ങളിലും 'അവള്‍' അവന്റെ സഹായം തേടുകയോ അവന്‍ അങ്ങോട്ട്‌ സഹായമനസ്ഥിതി കാണിക്കുകയോ ചെയ്തു. അങ്ങനെ, ആ സൗഹൃദം വളര്‍ന്നു.

കാന്റീനുകളിലും മറ്റും സുഹൃത്തുക്കളോടൊന്നിച്ച്‌ പോകുമ്പോള്‍ അവനും അവളും രഹസ്യമായി പരസ്പരം ശ്രദ്ധിച്ചു, കൂടെ നടക്കാനും അടുത്തടുത്ത്‌ ഇരിയ്ക്കാനും പരമാവധി ശ്രമിച്ചു.

മറ്റുള്ളവര്‍ക്ക്‌ കാര്യമായി ഒന്നും തെറ്റിദ്ധാരണയില്ലാതിരിക്കാന്‍ അവര്‍ നല്ലപോലെ ശ്രദ്ധിച്ചു.

കമ്പനി ബസ്സില്‍ പലപ്പോഴും അടുത്തിരിയ്ക്കാന്‍ അവസരം ഉണ്ടായിട്ടും അതിന്‌ ശ്രമിക്കാതെ മറ്റ്‌ സുഹൃത്തുക്കളില്‍ സംശയത്തിന്റെ വിത്ത്‌ പാകാതിരിയ്ക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു.

പല ആഴ്ചാവസാനങ്ങളിലും സുഹൃത്തുക്കളോടൊപ്പം ഒരേ ട്രെയിനില്‍ തന്നെ നാട്ടില്‍ പോകാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. രണ്ടുപേരുടേയും വീട്‌ ഒരേ പ്രദേശട്ടല്ലെങ്കിലും കുറച്ചുദൂരമെങ്കിലും ഒരുമിച്ച്‌ യാത്രചെയ്യാമല്ലോ....

അവള്‍ക്ക്‌ ടിക്കറ്റ്‌ എടുക്കാനും, ബാഗ്‌ പിടിക്കാനും സീറ്റ്‌ പിടിക്കാനും അങ്ങനെ അങ്ങനെ അവളെ അവന്‍ ഒരുപാട്‌ ശ്രദ്ധയോടെ കൂടെ നിന്നു.

ട്രെയിനില്‍ ചിലപ്പോള്‍ അടുത്ത്‌ ഇരുന്ന് യാത്രചെയ്തെങ്കിലും മറ്റ്‌ സുഹൃത്തുക്കള്‍ ഉള്ളതിനാല്‍ പരമാവധി നിയന്ത്രണങ്ങളില്‍ അവര്‍ തുടര്‍ന്നു.

അവര്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ എപ്പോഴും ഒരു മീഡിയം ആയി നിന്നു. മെസ്സേജുകളാല്‍ സമ്പന്നമായ സായന്തനങ്ങള്‍.... ഇടയ്ക്ക്‌ വല്ലപ്പോഴും ഫോണ്‍ കോളുകള്‍.... കൂടെ താമസിക്കുന്ന സുഹൃത്തുക്കള്‍ക്ക്‌ സംശയം തോന്നാതിരിക്കാന്‍ മെസ്സേജുകളാണ്‌ കൂടുതല്‍ സുരക്ഷിതം എന്നവര്‍ക്കറിയാമായിരുന്നു.

അവര്‍ പരസ്പരം കൂടുതല്‍ മനസ്സിലാക്കി. വീട്ടുകാരെക്കുറിച്ചും അവരുടെ പഴയകാലങ്ങളെക്കുറിച്ചും മറ്റും രണ്ടുപേരും പരമാവധി കാര്യങ്ങള്‍ പങ്കുവച്ചു.

അവര്‍ക്കിടയില്‍ പ്രേമം ജനിക്കുന്നു എന്നവര്‍ക്ക്‌ അറിയാമായിരുന്നെങ്കിലും ഒന്നും തുറന്ന് രണ്ടുപേരും പറഞ്ഞില്ല... എന്തിന്‌ പറയണം? അത്‌ ബോദ്ധ്യപ്പെടുത്തുന്ന തരം SMS ധാരാളം പരസ്പരം അയയ്ക്കുന്നതിനാല്‍ അങ്ങനെ ഒരു ഫോര്‍മാലിറ്റി ആവശ്യമില്ലായിരുന്നു.

രണ്ടുപേരും രണ്ട്‌ വ്യത്യസ്ത കുടുംബപശ്ചാത്തലവും ജീവിത പശ്ചാത്തലവും മതവും ആയിരുന്നതിനാല്‍ വിവാഹം എന്നത്‌ അവര്‍ക്ക്‌ പ്രാക്റ്റിക്കലായി തോന്നിയിരുന്നുമില്ല. ഇത്തരം കാര്യങ്ങളും മനസ്സുകളില്‍ സൂക്ഷിച്ചതല്ലാതെ രണ്ടുപേരും തുറന്ന് സംസാരിച്ചുമില്ല.

ആ ബന്ധം രണ്ടുപേരും ആസ്വദിച്ചു. പരസ്പരം ശ്രദ്ധിക്കാനും സ്നേഹിക്കാനും പല സന്തോഷങ്ങളും ദുഖങ്ങളും പങ്കുവയ്ക്കാന്‍ സാധിക്കുന്നതിന്റെ 'ഉണര്‍വ്വ്‌' അവരുടെ ജീവിതങ്ങളില്‍ പ്രതിഫലിച്ചു.

ഓഫീസില്ലാത്ത ദിവസങ്ങള്‍ അവര്‍ പരസ്പരം ഒരുപാട്‌ 'മിസ്സ്‌' ചെയ്തു... മെസ്സേജുകളിലൂടെയും അവസരം കിട്ടുമ്പോഴുള്ള ഫോണ്‍ കോളുകളിലൂടെയും അവര്‍ ആ 'മിസ്സിംഗ്‌' ഷെയര്‍ ചെയ്തു.

ഉന്മേഷഭരിതമായ ജീവിതം തുടര്‍ന്നു....

അവള്‍ ഒരിയ്ക്കല്‍ അധികം സുഹൃത്തുക്കളില്ലാത്ത ഒരു യാത്രയില്‍ തന്റെ ചില രഹസ്യങ്ങള്‍ അവനുമായി പങ്ക്‌ വച്ചു. അവന്‌ തന്നോട്‌ നല്ല സ്നേഹമാണെന്നതിനാല്‍ തന്നെ തനിയ്ക്ക്‌ അതിനുള്ള അര്‍ഹതയില്ലെന്നവള്‍ ഗദ്ഗദത്തോടെ അറിയിച്ചു.

പഴയകാല ജീവിതങ്ങളൊന്നും അവളോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും സൃഷ്ടിക്കുന്നവയല്ലെന്നും അതൊന്നും അറിഞ്ഞില്ലെങ്കിലും കുഴപ്പമില്ലെന്നും പ്രഖ്യാപിച്ച്‌ അവന്‍ തന്റെ ആത്മാര്‍ത്ഥതയുടെ നിറപ്പകിട്ട്‌ വര്‍ദ്ധിപ്പിച്ചു.

എങ്കിലും അവനോട്‌ അവള്‍ തന്റെ പഴയകാല ജീവിതത്തിലെ ചില വിഷാദച്ഛായയുള്ള ഏടുകളെക്കുറിച്ച്‌ വിവരിച്ചു.

"എന്നെക്കുറിച്ചും എന്റെ പഴയകാലത്തെക്കുറിച്ചും എന്തറിഞ്ഞിട്ടാണ്‌ എന്നെ ഇഷ്ടപ്പെടുന്നത്‌? അതെല്ലാം അറിഞ്ഞാല്‍ ഈ ഇഷ്ടമൊന്നും കാണില്ല..." അവള്‍ പറഞ്ഞു.

"പഴയകാലകാര്യങ്ങളൊന്നും എന്റെ ഇഷ്ടത്തെ ബാധിക്കില്ല... ഇപ്പോള്‍ ജീവിക്കാനാണ്‌ എനിക്കിഷ്ടം... അല്ലാതെ ഭൂതകാലത്തിന്റെ ഓര്‍മ്മകളിലല്ല...." അവന്റെ ഉത്തരം.

"എന്നാലും അറിയണം... ഞാന്‍ പറയാം... സ്നേഹം എന്നത്‌ എനിയ്ക്ക്‌ യോഗമുള്ളതല്ല...." അവളുടെ വാക്കുകളില്‍ നിരാശയുടെ നിഴല്‍ പരന്നിരുന്നു.

"പ്രീ ഡിഗ്രിയ്ക്ക്‌ പഠിക്കുമ്പോള്‍ നാട്ടിലെ ഒരു പയ്യന്‍ എന്നോട്‌ വല്ല്യ സൗഹൃദമായിരുന്നു... അവനില്‍ അത്‌ പ്രേമമായി... ഒടുവില്‍ വീട്ടില്‍ അറിഞ്ഞപ്പോള്‍ അവനെ ഭീഷണിപ്പെടുത്തുകയും വീട്ടുകാര്‍ ഇടപെട്ട്‌ അതവസാനിപ്പിക്കുകയും ചെയ്തു..."

"ഓ.. ഇതാണോ ഇത്ര വലിയ കാര്യം.." അവന്റെ വാക്കുകളില്‍ ആശ്വാസത്തിന്റെ ആയാസം പ്രകടമായിരുന്നു.

"അല്ലാ... ഡിഗ്രിയും പോസ്റ്റ്‌ ഗ്രജുവേഷനും ഞാന്‍ തമിഴ്‌ നാട്ടിലാണ്‌ പഠിച്ചതെന്ന് അറിയാമല്ലോ.... എനിയ്ക്ക്‌ അവിടെ ഒരു പ്രണയമുണ്ടായിരുന്നു.... 3 കൊല്ലം ഞങ്ങള്‍ ഒരുമിച്ച്‌ ഒരേ കോളേജില്‍ ഉണ്ടായിരുന്നു... ഞങ്ങള്‍ക്ക്‌ പരസ്പരം ഒരുപാട്‌ ഇഷ്ടമായിരുന്നു.... വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ച്‌ തന്നെയായിരുന്നു...." ഇത്രയും പറഞ്ഞപ്പോഴേയ്ക്ക്‌ പറഞ്ഞ്‌ തുടങ്ങിയപ്പോള്‍ ഉണ്ടായ ആവേശത്തില്‍ വിഷാദത്തിന്റെ കയ്പ്‌ കലര്‍ന്നുതുടങ്ങിയിരുന്നു.

അവന്‍ ഒന്നും പറയാതെ നോക്കിയിരുന്നു... ബാക്കിയുള്ള വരികള്‍ക്കായി....

"ഒടുവില്‍ അവന്‍ എന്നെ ശ്രദ്ധിക്കാതായി... എന്നെ കാണാതിരിയ്ക്കാന്‍ ശ്രമിക്കുന്നതായി എനിയ്ക്ക്‌ തോന്നി... ഞാന്‍ അന്വേഷിച്ചു ചെന്നു.... അവന്‍ സുഹൃത്തുക്കളോട്‌ പറഞ്ഞതെന്തെന്നാല്‍ അതെല്ലാം കോളേജ്‌ ലൈഫിന്റെ ഒരു രസം മാത്രമായിരുന്നു എന്നാണ്‌..."

"എന്നിട്ട്‌ നേരിട്ട്‌ സംസാരിച്ചില്ലേ???" അവന്‍ ഉല്‍കണ്ഠയോടെ ചോദിച്ചു.

"ഉവ്വ്‌... അവന്‍ എന്നോടും അത്‌ തന്നെ പറഞ്ഞു.... കോളേജിലെ രസത്തിനുവേണ്ടിയല്ലേ ഇതെല്ലാം ... വിവാഹം എന്നൊക്കെ പറഞ്ഞാല്‍ അത്ര എളുപ്പമല്ലത്രേ....."

അവളുടെ കണ്ണുകള്‍ കുറേശ്ശേ നിറഞ്ഞ്‌ തുടങ്ങിയിരുന്നു.

"വീട്ടില്‍ പോലും അറിയാമായിരുന്നു.... അവര്‍ക്ക്‌ എതിര്‍പ്പില്ലായിരുന്നു.... അവന്റെ മറുപടി കേട്ട്‌ ഞാന്‍ ആകെ തകര്‍ന്നു... കുറേ നാള്‍ വീട്ടില്‍ വിഷമത്തോടെ കഴിച്ച്‌ കൂട്ടി.... വീട്ടുകാര്‍ എന്നെ വഴക്ക്‌ പറഞ്ഞു... എല്ലാവരും എന്നെ കുറ്റപ്പെടുത്തി......" ഇത്രയും പറഞ്ഞപ്പോഴേയ്ക്കും അവളുടെ കണ്ണില്‍ നിന്ന് ആ തിളങ്ങുന്ന പ്രേമത്തിന്റെ കണികകള്‍ ഉതിര്‍ന്നുവീണു. ആരും കാണാതിരിയ്ക്കാന്‍ അവള്‍ പെട്ടെന്ന് കണ്ണുകള്‍ തുടച്ചു.

അവനും ആ വിഷമം മനസ്സിലേയ്ക്ക്‌ ആവാഹിച്ചു.

"വേറെ സുഹൃത്തുക്കള്‍ വഴി ശ്രമിച്ചില്ലേ അവനുമായി സംസാരിക്കാന്‍???" അവന്‍ ചോദിച്ചു.

"ഉവ്വ്‌... എല്ലാവരോടും ഇത്‌ തന്നെയാണ്‌ പറഞ്ഞത്‌.. പിന്നീട്‌ അറിഞ്ഞത്‌ അവന്‍ അകലെ എവിടെയോ ഷിപ്പിലോ മറ്റോ ജോലി കിട്ടി പോയി എന്നാണ്‌.... കുറേ നാളുകള്‍ എടുത്തു എനിയ്ക്ക്‌ ആ ആഘാതത്തില്‍ നിന്ന് പുറത്ത്‌ വരാന്‍..."

"ജീവിതത്തില്‍ അങ്ങനെ അപ്രതീക്ഷിതമായി പലതും സംഭവിയ്ക്കും... അതെല്ലാം നേരിടാനും മുന്നോട്ട്‌ പോകാനും നമുക്ക്‌ കഴിയണം..." അവന്‍ ആശ്വസിപ്പിക്കാനായി പറഞ്ഞു.

"അല്ലാ.. ആ ബന്ധം അത്ര നിസ്സാരമായിരുന്നില്ലാ... എനിയ്ക്ക്‌ ഇനി വേറെ പ്രേമിക്കാനോ വിവാഹം കഴിക്കാനോ അര്‍ഹതയില്ല..." ഇത്‌ പറഞ്ഞപ്പോഴേയ്ക്ക്‌ അവളുടെ കണ്ഠം ഇടറിയിരുന്നു.

ആ വാക്കുകളില്‍ നിന്ന് അവന്‌ അവള്‍ ഉദ്ദേശിച്ചതെന്താണെന്ന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ...

"നിങ്ങള്‍ തമ്മില്‍...???" വെറുതേ ഒന്ന് ഉറപ്പിക്കാന്‍ അവന്‍ ചോദിച്ചു.

"അതേ... ഒരിയ്ക്കല്‍....." അവള്‍ കണ്ണുകള്‍ തുടച്ച്‌ ഒരു പുസ്തകം കയ്യിലെടുത്ത്‌ അതില്‍ കണ്ണും നട്ട്‌ ഇരുന്നു.

അല്‍പസമയം അവനും നിശബ്ദമായി. എന്നിട്ട്‌ അവന്‍ പറഞ്ഞു.... "അതെല്ലാം മറക്കാന്‍ ശ്രമിക്കൂ.... അതൊന്നും ഭാവിയേയോ മറ്റ്‌ സ്നേഹബന്ധങ്ങളേയോ ബാധിക്കരുത്‌...."

അവള്‍ അല്‍പം അല്‍ഭുതം കലര്‍ന്ന ഒരു നോട്ടത്തോടെ അവനുനേരെ മുഖം തിരിച്ചു.

"അതേ... അതൊന്നും എനിയ്ക്ക്‌ പ്രശ്നമല്ലാ.... " അവന്‍ ഉറപ്പിച്ച്‌ പറഞ്ഞു.

അവളില്‍ അവനെക്കുറിച്ച്‌ അത്‌ വല്ലാത്ത ഒരു മതിപ്പും സ്നേഹവും ബഹുമാനവും ഉണ്ടാക്കി.

മെസ്സേജുകളുടേയും ഫോണ്‍ വിളികളുടേയും എണ്ണവും ദൈര്‍ഘ്യവും കൂടിക്കൂടിവന്നു.

മെസ്സേജുകളിലൂടെ അവര്‍ സ്നേഹബന്ധത്തിന്റെ ആഴവും പരപ്പും തീവ്രതയും അനുഭവിച്ചു... ചില രാത്രികളില്‍ മെസ്സേജുകളിലൂടെ പ്രണയത്തിന്റെ തീവ്രഭാവമായി കാമം ജ്വലിച്ച്‌ നില്‍ക്കുകയും ആ താപം അതിര്‍വരമ്പുകള്‍ ലംഘിച്ച്‌ പരസ്പരം പടര്‍ന്ന് അതിന്റെ വൈകാരികസീമകളില്‍ സ്പര്‍ശിച്ച്‌ അവരെ ഒന്നിപ്പിക്കുകയും ചെയ്തു.

നാളുകള്‍ കടന്നുപോയി.... അവള്‍ അല്‍പം മാനസികസമ്മര്‍ദ്ദത്തിലാണെന്നകാര്യം അവളുടെ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും അവന്‍ മനസ്സിലാക്കി. മെസ്സേജുകളുടേയും ഫോണ്‍ കോളുകളുടേയും എണ്ണം വളരെ ചുരുങ്ങി. അവള്‍ എന്തോ ഒരു അകല്‍ച്ച പ്രകടിപ്പിക്കുന്നതായി അവന്‌ ബോദ്ധ്യപ്പെട്ടു.

നേരിട്ട്‌ വിശദമായി സംസാരിക്കാനുള്ള അവസരങ്ങളോ സന്ദര്‍ഭങ്ങളോ വളരെ ചുരുക്കമായതിനാല്‍ ഒരിക്കല്‍ അവന്‍ ഫോണില്‍ വിളിച്ച്‌ അവളോട്‌ എല്ലാം തുറന്ന് പറയാന്‍ ആവശ്യപ്പെട്ടു.

"ഞാന്‍ വല്ലാത്ത ഒരു വിഷമഘട്ടത്തിലാണ്‌.... നമുക്ക്‌ ഇനി അധികം ബന്ധപ്പെടേണ്ടാ... അത്‌ എനിയ്ക്ക്‌ കൂടുതല്‍ മാനസികപ്രയാസം ഉണ്ടാക്കുകയേ ഉള്ളൂ..." അവള്‍ പറഞ്ഞു.

"അതെന്താ?? എന്റെ ഭാഗത്ത്‌ നിന്ന് വിഷമമുണ്ടാക്കുന്ന എന്തെങ്കിലും സംഭവിച്ചോ...??? പ്രശ്നം എന്താണെന്ന് പറയൂ..."

"ഇല്ലാ.. അതുകൊണ്ടല്ലാ... നമുക്ക്‌ അറിയാമല്ലോ.... ഈ ബന്ധം പ്രാക്റ്റിക്കലല്ലാ എന്ന്..."

"അത്‌ നമ്മള്‍ തീരുമാനിക്കണം... പ്രാക്റ്റിക്കലാവാന്‍ രണ്ടുപേര്‍ക്കും താല്‍പര്യമുണ്ടേല്‍ അതും നടക്കും... വീട്ടില്‍ സംസാരിച്ച്‌ സമ്മതിപ്പിക്കുന്ന കാര്യം ശ്രമിച്ചുനോക്കാം.. എന്താ.,,??"

"അയ്യോ വേണ്ടാ... എന്ത്‌ സംഭവിച്ചാലും എന്റെ വീട്ടില്‍ സമ്മതിക്കില്ലാ... എനിയ്ക്ക്‌ ഇനി അങ്ങനെ ഒരു റിസ്ക്‌ എടുക്കാന്‍ വയ്യാ.. പ്ലീസ്‌..." അവള്‍ വിഷമത്തോടെ പറഞ്ഞു. അവളുടെ വാക്കുകള്‍ ദുഖത്താല്‍ മുറിവേറ്റിരുന്നു.

"എങ്കില്‍ ശരി... വേണ്ടാ... നമുക്ക്‌ അങ്ങനെ തീരുമാനിക്കാം.. പക്ഷേ, ഈ വിഷമം എന്താണെന്ന് പറയൂ... നമുക്ക്‌ ഒരു പരിഹാരമുണ്ടാക്കാം... നല്ലൊരു സുഹൃത്തായി ഞാന്‍ എല്ലാത്തിനും കൂടെ ഉണ്ടാവും...." അവന്‍ പറഞ്ഞു.

"രണ്ട്‌ ദിവസത്തിനുള്ളില്‍ ഞാന്‍ പറയാം.... എന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യമാണ്‌.. അത്‌ അറിഞ്ഞാല്‍ ഉടനേ ഞാന്‍ പറയാം.... എന്നോട്‌ കൂടുതല്‍ ഒന്നും ചോദിക്കരുത്‌.... പ്ലീസ്‌..." അവള്‍ ഫോണ്‍ കട്ട്‌ ചെയ്യാന്‍ തിടുക്കം കൂട്ടി.

"എന്നാലും .... എന്നോട്‌ പറഞ്ഞൂടേ??? വേറെ വിവാഹ ആലോചനയോ ഇഷ്ടമോ ഉണ്ടോ?.."

"ഒരാളെ എനിയ്ക്ക്‌ ഇഷ്ടമാണ്‌.... ആ ആള്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലാ... ഇന്നോ നാളെയോ ആലോചിച്ചിട്ട്‌ പറയാം എന്നാണ്‌ പറഞ്ഞത്‌.... എന്നോട്‌ ദേഷ്യം തോന്നരുത്‌..." അവള്‍ കരഞ്ഞുതുടങ്ങിയിരുന്നു.

"കരയല്ലേ.... അതൊക്കെ ശരിയാവും.... എന്നെക്കൊണ്ട്‌ ചെയ്യാവുന്ന സഹായം ഞാന്‍ ചെയ്തോളാം... പറഞ്ഞാല്‍ മതി.." ഇത്രയും പറഞ്ഞ്‌ അവന്‍ ഫോണ്‍ സംസാരം നിര്‍ത്തി.

അവന്‍ ഒരു വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. നിരാശയല്ലായിരുന്നു വികാരം.. മറിച്ച്‌ ഒരു അല്‍ഭുതവും ആകാംക്ഷയും വല്ലാത്ത ദുരൂഹതയും...

സ്ത്രീ മനസ്സിന്റെ സങ്കീര്‍ണ്ണതയെക്കുറിച്ച്‌ അവന്‍ ചിന്തിച്ചു. പ്രക്റ്റിക്കലല്ലാത്ത ഒരു ബന്ധം തുടരുന്നതില്‍ വലിയ കഴമ്പില്ലെന്ന് അവനും അറിയാം.. അവനും അതിന്റെ പ്രായോഗികതയെ ക്കുറിച്ച്‌ പലപ്പോഴും ആലോചിച്ചിട്ടുണ്ടെങ്കിലും ഒരു പരിസമാപ്തി എങ്ങനെ എന്ന് ചിന്തിച്ചിട്ടില്ലാ.. കാരണം, ആ ദിനങ്ങളും ആ ബന്ധവും അവനും ഒരുപാട്‌ സന്തോഷം പ്രദാനം ചെയ്തിരുന്നു.
അവള്‍ വേറെ പ്രേമിക്കുകയോ കല്ല്യാണം കഴിക്കുകയോ ചെയ്യാന്‍ പടില്ല എന്നല്ലാ... പക്ഷേ, ഇത്‌ വല്ലാത്ത ഒരു ഗതിമാറ്റം തന്നെ.....


(തുടരുമായിരിയ്ക്കും....)

3 comments:

സൂര്യോദയം said...

കഥയെഴുതുക എന്ന സാഹസം വേണോ വേണ്ടയോ എന്ന് കുറേ നാളായി സംശയം... എഴുതി തെളിയണമെങ്കില്‍ മനസ്സില്‍ എഴുതിയിട്ട്‌ കാര്യമില്ലല്ലോ... എന്നാല്‍ പിന്നെ വല്ലവരും വായിച്ച്‌ അഭിപ്രായം പറഞ്ഞാല്‍ (തല്ലാന്‍ കിട്ടില്ലല്ലോ) നേരെയാകുമോ എന്ന് നോക്കാമല്ലോ എന്ന് വിചാരിച്ച്‌ അങ്ങ്‌ തുടങ്ങുന്നൂ... ഒരു പഴയപാട്ടിന്റെ ഈരടികള്‍ ഓര്‍മ്മവരുന്നു.. 'ചില്ലുമേടയിലിരുന്നെന്നേ....... ' :-)

ഈയിടെ ലഭിച്ച ഒരു ഫോര്‍വേര്‍ഡ്‌ മെയിലില്‍ ബാംഗ്ലൂര്‍ എന്ന ഐ.ടി. നഗരത്തില്‍ സ്വാഭാവികമായി കണ്ട്‌ വരുന്ന ചില പ്രണയങ്ങളും അതിന്റെ പ്രാക്റ്റിക്കല്‍ പരിസമാപ്തികളും ഈ കഥയെഴുതാന്‍ എനിയ്ക്ക്‌ പ്രചോദനമായിട്ടുണ്ട്‌.... അതിന്റെ പല വേര്‍ഷനുകള്‍ക്കും സ്കോപ്പുണ്ട്‌... കാരണം, അതിന്റെ ഏതെങ്കിലും ഒരു വേര്‍ഷന്‍ അനുഭവിക്കുകയോ സാക്ഷിയാകുകയോ ചെയ്യാത്തവര്‍ ചുരുക്കം തന്നെയാണ്‌...

Mr. K# said...

പാവം സൂര്യോദയം ല്ലേ. :-) ഇത് എന്റെ ബാംഗ്ലൂരുള്ള ഒരു കൂട്ടുകാരനും പറ്റിയിട്ടുണ്ട്.

SUNISH THOMAS said...

sathyamano ithokke???? enkil aparam!!!!!